വാഷിംഗ്ടൺ ഡിസി: പ്രസിഡന്റ് ട്രംപിന്റെ മുൻ അഭിഭാഷകനായ റ്റോഡ് ബ്ലാഞ്ച് യുഎസ് അറ്റോർണി ജനറലായി നിയമിക്കപ്പെട്ടു. ട്രംപിന്റെ നാമനിർദേശം യുഎസ് സെനറ്റ് വോട്ടെടുപ്പിലൂടെ അംഗീകരിക്കുകയായിരുന്നു. നൂറംഗ സെനറ്റിൽ 49ന് എതിരേ 50 വോട്ടുകൾക്കാണ് നാമനിർദേശം പാസായത്. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിൽപ്പെട്ട രണ്ട് അംഗങ്ങൾ എതിർത്തു വോട്ട് ചെയ്തു.
അമേരിക്കൻ നീതിന്യായ വകുപ്പിന്റെ തലവനായ യുഎസ് അറ്റോർണി ജനറൽ പദവിയിൽ പ്രസിഡന്റ് ട്രംപുമായി നേരിട്ടു ബന്ധമുള്ളയാൾ നിയമിക്കപ്പെടുന്നതിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ ചിലർക്ക് എതിർപ്പുണ്ടായിരുന്നു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന യുഎസ് അറ്റോർണി ജനറൽമാർ വൈറ്റ് ഹൗസിന്റെ സമ്മർദങ്ങളെ അതിജീവിച്ച ചരിത്രമാണ് ഇതുവരെയുള്ളത്.
പ്രമുഖ ക്രിമിനൽ അഭിഭാഷകനായിരുന്നു റ്റോഡ് ബ്ലാഞ്ച്. ട്രംപിനെതിരായ ക്രിമിനൽ കേസുകളിൽ അദ്ദേഹം നിയമോപദേശം നല്കിയിരുന്നു. 2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കേസിലും സ്വകാര്യ വസതിയിൽ രഹസ്യ രേഖകൾ സൂക്ഷിച്ചതുമായ ബന്ധപ്പെട്ട കേസിലും ട്രംപിന്റെ നിയമസംഘത്തെ നയിച്ചത് റ്റോഡ് ബ്ലാഞ്ച് ആയിരുന്നു.
യുഎഎസ് അറ്റോർണി ജനറലായിരുന്ന പാം ബോണ്ടി ഏപ്രിലിൽ രാജിവച്ച പശ്ചാത്തലത്തിലാണ് റ്റോഡ് ബ്ലാഞ്ചിന്റെ നിയമനം. ഏപ്രിൽ മുതൽ അദ്ദേഹം ഇടക്കാല അറ്റോർണി ജനറൽ പദവി വഹിച്ചുവരികയായിരുന്നു.